മുംബൈ: അനിൽ അംബാനിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിച്ച് റിലയൻസ് മേധാവി മുകേഷ് അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് അനിൽ അംബാനി നൽകേണ്ട 550 കോടി രൂപ കുടിശ്ശികയാണ് മുകേഷ് അംബാനി നൽകിയത്. എറിക്‌സൺ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കാൻ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ ഇരിക്കെയാണ് ഇത്.
കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കാൻ ഫെബ്രുവരി 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നൽകാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.
46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത. പണം അടച്ചതായി റിലയൻസ് കമ്യുണിക്കേഷന്‍ വ്യക്തമാക്കിയതിന് പിന്നാലെ സഹോദരൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദി പറഞ്ഞ് അനിൽ അംബാനി പ്രസ്താവനയിറക്കി. വിഷമഘട്ടത്തിൽ ഒപ്പം നിന്നതിന് താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നായിരുന്നു അനിൽ അംബാനിയുടെ പ്രസ്താവന.