തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ തീരുമാനിച്ചതായുളള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് യുഡിഎഫിന്റെ സാധ്യതകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
പി ജയരാജനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ഇത്തരത്തിൽ കെ മുരളീധരന്‍ പ്രതികരിച്ചത്. ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ് നടക്കുക. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് വടകരയില്‍ നടക്കുക എന്നും കെ മുരളീധരന്‍ പറഞ്ഞു. സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.