ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്ധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്.: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ മുന്‍ എം.എല്‍.എയായ സഞ്ജയ് ശുക്ലക്കൊപ്പം ഭോപാലിലെ ബി.ജെ.പി. ഓഫീസിലെത്തിയാണ് അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പച്ചൗരി. പി.വി. നരസിംഹറാവു, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രതിരോധ സഹമന്ത്രി, പേഴ്‌സണല്‍കാര്യ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭാംഗവുമായിരുന്നു.
ഞാൻ രാഷ്ട്രീയത്തിൽ ചേരുമ്പോൾ രാഷ്ട്രത്തെ സേവിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യം ജാതിരഹിതവും വർഗ്ഗരഹിതവുമായ ഒരു സമൂഹം രൂപീകരിക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി കോൺഗ്രസ് ഈ കാര്യങ്ങളിൽ പരാജിതമാണെന്ന് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനെ നിരസിക്കാൻ കോൺഗ്രസ് ഉപയോഗിച്ച ഭാഷ വേദനാജനകമാണ്.
കോൺഗ്രസ് എടുക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവും മതപരവുമായ പ്രക്ഷോഭം ഉണ്ടാക്കുന്നതായിരുന്നു എന്നും സുരേഷ് പച്ചൗരി കൂട്ടിച്ചേർത്തു. ഉപാധികളില്ലാതെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മോഹന്‍യാദവ്, മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ എന്നിവര്‍ ചേര്‍ന്നായിരുന്നു പച്ചൗരിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
‘‘മധ്യപ്രദേശ് കോൺഗ്രസിലെ വലിയ നേതാവാണ് സുരേഷ് പച്ചൗരി. അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാവിനുള്ള ഇടം ഇപ്പോൾ കോൺഗ്രസിലില്ല. അതിനാൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് മോദിക്കു കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.’’ എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പ്രതികരിച്ചത്.‘രാഹുൽ ഗാന്ധി ന്യായ് യാത്രയിലാണ്. ആർക്കെങ്കിലും രാജ്യത്തോട് നീതി പുലർത്താൻ സാധിക്കുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമാണെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ഒരുപാടു പേർ ബിജെപിയിൽ ചേരുന്നത്.’’ എന്ന് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ്‌വർഗിയയും വ്യക്തമാക്കി.