ലോകത്ത് ഒരിടത്തും ഇല്ലാത്ത അക്ഷര ദേവതകളുടെ പ്രതിഷ്ഠകൾ എന്ന അപൂർവ്വ വിസ്മയം ലോകത്തിന് സമ്മാനിച്ച ക്ഷേത്രമാണ് പൗർണ്ണമികാവ് ക്ഷേത്രം.അറിവിലേക്ക് ആനയിക്കുന്ന അക്ഷരങ്ങളെ ഉപാസനാമൂര്‍ത്തികളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ
പ്രത്യേകത .ഒറ്റക്കല്ലിൽ തീർത്ത പഞ്ചമുഖ ഗണപതിവിഗ്രഹം, ഹാലാസ്യ ശിവഭഗവാൻ്റെ പൂർണ്ണ കായ പ്രതിഷ്ഠ തുടങ്ങിയവയ്ക്ക് ശേഷം മറ്റൊരു മഹാത്ഭുതം കൂടെ ലോകത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രം
പതിനഞ്ച് അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത്.51 അക്ഷര ദേവത ശിൽപ്പങ്ങൾ നിർമ്മിച്ച കന്യാകുമാരി ജില്ലയിലെ മയിലാടിയിലെ ശിൽപ്പശാലയിൽ തയ്യാറാക്കിയ ശനീശ്വര വിഗ്രഹം ഇന്ന് വൈകീട്ട് 3 മണിക്ക് യഥാ വിധി പൂജകൾക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സജ്ജീകരിക്കും
കന്യാകുമാരി, നാഗർകോവിൽ, ശുചീന്ദ്രം, 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായ തിരുപ്പതി സാരം , കുമാരൻകോവിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിള വഴി തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.
ജനുവരി 18 വ്യാഴാഴ്ച വെകീട്ട് 3 മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർ നൽകുന്ന സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. കൽതൂണുകളിൽ നിർമ്മിക്കുന്ന ശ്രീകോവിലിൻ്റെ നിർമ്മാണം പൂർത്തിയായ ശേഷം ആയിരിക്കും ശനീശ്വര വിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.