ദില്ലി: ഇന്ത്യ-കാനഡ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. സുഖ്ദൂൾ സിങ് എന്നറിയപ്പെടുന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മരണമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു സുഖ്ദൂൾ സിങ്.
കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. അതേസമയം, ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു കൊലപാതവും കാനഡയിലുണ്ടാകുന്നത്. ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കിയത്. എന്നാൽ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവന.
അതേസമയം, ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. കൂടാതെ, യുകെയിലെയും കാനഡയിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിച്ച സംഭവത്തിൽ എൻഐഎ നേരത്തെ കേസെടുത്തിരുന്നു. ഹർദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഈ കേസിൽ തെളിവ് ശേഖരിക്കുന്നതിന് കാനഡയിലേക്ക് പോകാനിരുന്ന എൻഐഎ യാത്രയും നീട്ടിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

