കോട്ടയം: കേരളാ പോലീസ് ഉദ്യോഗസ്ഥന്റെ ഐ എസ് ഭീകരബന്ധം കണ്ടെത്തി എൻ ഐ എ. സൈബർ സെൽ എസ് ഐ റിജുമോനെയാണ് എൻ ഐ എ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഐ എസ് മൊഡ്യുൾ കേസിൽ അടുത്തിടെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത ഭീകരരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. നിർണ്ണായകമായ രഹസ്യ വിവരങ്ങൾ ഇയാൾ ഭീകര സംഘങ്ങൾക്ക് ചോർത്തി നൽകിയതായാണ് കണ്ടെത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിൽ മതതീവ്രവാദ സംഘടനകൾക്ക് സ്വാധീനമുള്ള മേഖലകളിൽ ഇയാൾ ജോലി ചെയ്യുമ്പോഴാണ് നിർണായ വിവരങ്ങൾ കൈമാറിയത്. സംസ്ഥാന പോലീസിൽ പോപ്പുലർ ഫ്രണ്ടിനടക്കം വിവരങ്ങൾ ചോർത്തി നൽകിയ സംഭവങ്ങൾ മുന്നേയും റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം സസ്‌പെൻഷൻ വിവരം കേരളാ പോലീസ് മറച്ചുവച്ചിരിക്കുന്നതായി ആരോപണമുണ്ട്. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് വാർത്താ കുറിപ്പിൽക്കൂടെ അറിയിക്കാറുണ്ട്. പക്ഷെ റിജുമോന്റെ സസ്പെന്ഷൻ വിവരം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭീകരവാദക്കേസിൽ എൻ ഐ എ അന്വേഷണം തുടരുകയാണ്. പാലക്കാട്, തൃശ്ശൂർ, ജില്ലകളിൽ വ്യാപകമായ പരിശോധനകൾ എൻ ഐ എ നടത്തിയിരുന്നു. കേരളത്തിൽ ഐ എസ് മൊഡ്യൂൾ രൂപീകരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ട ഭീകര സംഘമാണ് വലയിലായത്.

