കൊച്ചി: നെടുമ്പാശേരി കരിയാട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ സസ്‌പെന്‍ഡ് ചെയ്തു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന് കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറി ഉടമയായ കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോനെ മർദിച്ചത്. സംഭവ സമയത്ത് എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയതിനാൽ ഇയാളെ സസ്പെൻഡ് ചെയ്തു.
ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു സംഭവം നടന്നത്. കരിയാട്ടിൽ കത്തിക്കുത്ത് നടന്നു എന്ന് പറഞ്ഞാണ് എസ്.ഐ ബേക്കറിയിലേക്ക് കയറി വന്നത് എന്ന് ബേക്കറിയിലുണ്ടായിരുന്നവർ പറയുന്നു. ബേക്കറിയിലേക്ക് കയറി വന്ന സുനിൽ അവിടെയുണ്ടായിരുന്ന കടയുടമ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരടക്കം അഞ്ചുപേരെ ചൂരൽവടി കൊണ്ട് മർദിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു എസ്.ഐ
അക്രമം നടത്തിയത്. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും എസ്ഐയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി. തുടർന്ന് എസ്.ഐ.യെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് കുഞ്ഞുമോൻ പോലീസിൽ പരാതി നൽകിയിരുന്നു.