കാസർകോട് : എൻഡോസൾഫാൻ ബാധിതർക്ക് സർക്കാർ ആംബുലൻസ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. ഇപ്പോഴിതാ, സർക്കാരിന്റെ എല്ലാ വാഗ്ദാനങ്ങളും വെള്ളത്തിൽ വരച്ച വര പോലെയായി മാറുമ്പോൾ സായി ട്രസ്റ്റ് എൻഡോസൾഫാൻ ബാധിതർക്ക് ആംബുലൻസ് നൽകാൻ രംഗത്തെത്തിയിരിക്കുകയാണ്. ഇനി എന്തായാലും, 24 മണിക്കൂറും ആംബുലൻസ് സർവ്വീസ് ലഭ്യമാകും.
കഴിഞ്ഞ ദിവസം മരിച്ച എൻഡോസൾഫാൻ ബാധിതനായ 14 കാരൻ മിഥുന് വിദഗ്ധ ചികിത്സ തേടാൻ മണിപ്പാലിലേക്ക് കൊണ്ടു പോകാൻ സർക്കാർ സൗജന്യ ആംബുലൻസ് വിട്ടു നൽകിയിരുന്നില്ല. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് സായി ട്രസ്റ്റ് ഈ ഉദ്യമം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. കാസർകോട് സംഘടിപ്പിച്ച ചടങ്ങിൽ സായി ട്രസ്റ്റ് ആംബുലൻസിന്റെ താക്കോൽ കൈമാറി. ഇതോടെ അസുഖ ബാധിതർക്ക് രോഗം മൂർഛിച്ചാൽ, മംഗലാപുരം വരെ ഇനി സൗജന്യമായി എത്താൻ സാധിക്കും. തങ്ങൾക്ക് അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റി കിട്ടിയതിനെ സന്തോഷത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾ.