പുണ്യ പുരാതന പാറശ്ശാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്രവിരുദ്ധരുടെ ആക്രമണം. ക്ഷേത്രത്തിലെ കൽവിളക്കുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് കൽവിളക്കുകളാണ് അജ്ഞാതൻ തകർത്തത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ദേവന്റെ വലതുഭാഗത്ത് നാലമ്പലത്തിന് മുൻപിലായി യജ്ഞശാലയുള്ള ഏക ക്ഷേത്രമാണിത്. തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് പാറശ്ശാല മഹാദേവ ക്ഷേത്രം.ചാതുർവർണ്യവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്ത് പോലും ക്ഷേത്രപ്രവേശനത്തിന് അനുമതി ഉണ്ടായിരുന്ന ക്ഷേത്രമെന്ന നിലയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്ന ക്ഷേത്രമാണിത്.
പാറശ്ശാല പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ വെള്ള വസ്ത്രം ധരിച്ച ഒരാൾ നടന്നു വരുന്നതും ക്ഷേത്രത്തിന്റെ കൽവിളക്കുകൾ ആക്രമിച്ച തകർക്കുന്നതും വ്യക്തമാണ്. ഇയാളെ പോലീസ് തിരയുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ പ്രദേശവാസി അല്ല സംഭവം നടക്കുന്നതിന് കുറച്ച് മുൻപായി അയാൾ തൊട്ടടുത്തുള്ള കടയിൽ വന്ന് ഭക്ഷണം കഴിക്കുകയും അവിടെ ഇയാൾ ചില പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. അക്രമി തൃശൂർ ഭാഷ ശൈലിയിൽ സംസാരിക്കുന്ന ആളാണ് എന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളും ഹൈന്ദവ സംഘടനാ പ്രതിനിധികളും സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പാറശാല സ്‍റ്‍റേഷനിൽ പരാതി നൽകിയിട്ടുണ്ട്.