കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ആൻസി കബീറിന്റെ കുടുംബം. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കേസിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ആൻസിയുടെ കുടുംബം വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം കുടുംബാങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയി വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.
ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്സോ കേസിന്റെ ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുൻപാണ്. ഈ സംഭവവും മോഡലുകളുടെ മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

