കണ്ണൂര്‍: പാലാ മണ്ഡലത്തില്‍ ബി ജെ പി അനുകൂല കാലാവസ്ഥയെന്ന് മുന്‍ എം പിയും ബി ജെ പി നേതാവുമായ എ പി അബ്ദുള്ളക്കുട്ടി. ചിട്ടയായ പ്രവര്‍ത്തനം എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഹരിക്ക് ഗുണം ചെയ്യും. കടുത്ത ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പാലാ മണ്ഡലത്തില്‍ പ്രചാരണം നടത്തിയതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
കെ എം മാണി 52 വർഷം തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ കാര്യമായ വികസന മുന്നേറ്റങ്ങൾ ഒന്നും കാണാൻ ഇല്ല. ഏറ്റവും ശ്രദ്ധേയമായ പദ്ധതികളും ഫണ്ടും മണ്ഡലത്തിന് ലഭിച്ചത് കേന്ദ്രസര്‍ക്കാരില്‍ നിന്നാണ്. രണ്ടാം മോദി സര്‍ക്കാര്‍ റബറിന്‍റെ മാത്രം ഇറക്കുമതി ചുങ്കം മൂന്ന് ഇരട്ടിയാക്കി നിയന്ത്രിച്ചത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മുഖ്യചർച്ചയായിട്ടുണ്ട്. എന്‍ ഡി എയുടെ കുടുംബയോഗങ്ങളിൽ എല്ലാം നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിശ്വാസികളോട് കാട്ടിയ ക്രൂരതകള്‍ മണ്ഡലത്തില്‍ ബി ജെ പിക്ക് വോട്ടായി മാറും. കേന്ദ്രസര്‍ക്കാരിന്‍റെ ജനക്ഷേമപദ്ധതികള്‍ വിവരിച്ച് നല്‍കിയുള്ള പാലാ രൂപതയുടെ ഇടയലേഖനം ക്രൈസ്തവ വിശ്വാസികളുടെ വോട്ടുകള്‍ എൻ ഡി എയ്ക്ക് അനുകൂലമായി മാറ്റും . നരേന്ദ്ര മോദിയുടെ നന്മയുടെ രാഷ്ട്രീയം പാലായിലും ചെറിയ ചലനങ്ങൾ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ടെന്നും ബി ജെ പി നേതാവ് പറഞ്ഞു.