ജക്കാര്‍ത്ത : സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെ ഇന്‍ഡൊനീഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലിറങ്ങിയ അർജന്റീനയ്ക്ക് തിളക്കമില്ലാത്ത വിജയം. താരതമ്യേനെ ദുർബലരായ ഇന്‍ഡൊനീഷ്യയ്‌ക്കെതിരെ രണ്ട് ഗോളുകൾ മാത്രമേ ലോക ചാമ്പ്യന്മാർക്ക് സാധിച്ചുള്ളൂ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അർജന്റീന ഇന്നലത്തെ മത്സരം ജയിച്ചുകയറിയത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ 149 ആം റാങ്കിലാണ് ഇന്‍ഡൊനീഷ്യ.
38-ാം മിനിറ്റില്‍ ലിയാണ്‍ഡ്രോ പരേഡസാണ് അര്‍ജന്റീനയ്ക്കായി ആദ്യം സ്‌കോർ ചെയ്തത്. ഒരു ലോങ് റേഞ്ചറിലൂടെയാണ് പരേഡസ് വല കുലുക്കിയത്. പിന്നീട് ഗോൾ പിറന്നത് രണ്ടാം പകുതിയിലാണ്. 55-ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോ എടുത്ത കോര്‍ണര്‍ റൊമേറോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മെസ്സിക്കു പുറമെ മധ്യനിരയിലെ സൂപ്പർ താരം എയ്ഞ്ചല്‍ ഡി മരിയ, പ്രതിരോധ നിരയിലെ പ്രമുഖൻ നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവരും ഇല്ലാതെയാണ് ഇന്‍ഡൊനീഷ്യയ്‌ക്കെതിരെ അര്‍ജന്റീന കളത്തിലിറങ്ങിയത്.