പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ വ്യാപകമായി കരുതൽ തടങ്കൽ. പുലർച്ചെ മൂന്നു മണിമുതൽ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത് കരുതൽ തടങ്കലിൽ വച്ചു. ആദ്യഘട്ടത്തിൽ ആറുപേരെയാണ് അറസ്റ്റ് ചെയ്തതെങ്കിൽ 25 ലധികം യുവജന സംഘടനാ പ്രവർത്തകർ ഇപ്പോൾ കരുതൽ തടങ്കലിൽ ഉണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി ജില്ലയിൽ എത്തുന്നതിനു മുമ്പ് തന്നെ അറസ്റ്റ് പൂർത്തിയാക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരുന്നത്. പിന്നീട് ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ നിരവധിയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടായി.
മുഖ്യമന്തി ഇന്ന് പാലക്കാട് ജില്ലയിൽ മൂന്ന് പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഇതിൽ രണ്ടെണ്ണം പാർട്ടി പരിപാടികളാണ്. രാവിലെ 11 മണിക്കും വൈകുന്നേരം നാലുമണിക്കുമാണ് ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുള്ളത്. ഇന്ധന സെസ്സടക്കം ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പ്രതിഷേധം അരങ്ങേറുകയാണ്. കഴിഞ്ഞദിവസം പ്രതിഷേധത്തിൽ പങ്കെടുത്ത കെ എസ് യു പ്രവർത്തകയെ പുരുഷ പോലീസ് കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കരുതൽ തടങ്കൽ.