ബംഗളുരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്റോ ഇന്ത്യ 2023 ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളുരുവിലെ യലഹങ്ക വ്യോമസേനാ താവളത്തിലാണ് 5 ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനം നടക്കുക. ഇന്ന് രാവിലെ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് തുടങ്ങിയവർ പങ്കെടുത്തു. ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ എന്നതാണ് ഇക്കൊല്ലത്തെ എയ്‌റോ ഇന്ത്യ ഷോയുടെ പ്രമേയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രദർശനവും വിദേശ കമ്പനിയുമായുള്ള സഹകരണത്തിന്റെ സാധ്യത തേടലുമാണ് പ്രദർശനത്തിൽ നടക്കുക. 80 രാജ്യങ്ങളിൽ നിന്നുള്ള 800 ലധികം കമ്പനികളാണ് ഇക്കൊല്ലം പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
1996 ൽ തുടങ്ങിയ എയ്‌റോ ഇന്ത്യയുടെ പതിനാലാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുക ലോകത്തിനായി നിർമ്മിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തിന് അനുസൃതമായി ഇന്ത്യയുടെ വ്യോമമേഖലയിലെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്ന പ്രദർശനമാണിത്. പങ്കെടുക്കുന്ന കമ്പനികളിൽ 699 എണ്ണവും ഇന്ത്യൻ കമ്പനികളാണ് എന്നത് ശ്രദ്ദേയമാണ് 199 എണ്ണം വിദേശ കമ്പനികളാണ്. രാജ്യത്തിനാവശ്യമായ പ്രതിരോധ ഉപകരണങ്ങൾ സ്വയം നിർമിക്കുക, അവ കയറ്റുമതി ചെയ്യുക എന്ന നിലയിലേക്ക് ഇന്ത്യൻ പ്രതിരോധ മേഖല വളർന്നിരിക്കുന്നു. ഇതിൽ സ്വകാര്യ മേഖലയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ ലഘു യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും പ്രദർശനത്തിനുണ്ട്.