ലണ്ടൻ: വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നിരവ് മോദിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തിന്മേലാണ് കോടതിയുടെ നടപടി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം രാജ്യംവിട്ട നീരവ് മോദി ലണ്ടനിൽ സ്വതന്ത്രമായി സഞ്ചരിക്കുന്ന വിവരം ടെലഗ്രാഫ് പത്രം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. ടെലഗ്രാഫ് ദിനപത്രത്തിന്റെ ലേഖകർ നീരവ് മോദിയെ കണ്ടപ്പോൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ‘നോ കമന്റ്സ്’ എന്ന് മാത്രമായിരുന്നു മറുപടി. നീരവ് ബ്രിട്ടനിലുണ്ടെന്നു തെളിഞ്ഞതോടെ ഇന്ത്യ നീക്കങ്ങൾ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യ വിട്ട നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്റർപോൾ നോട്ടീസ് നിലവിലുണ്ട്. 2018 ഓഗസ്റ്റിലാണ് നീരവ് മോദിയെ വിട്ടുനൽകണമെന്ന് ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നു വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങി. കോടതിക്ക് നീരവിനെ കൈമാറാൻ അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കാനാകും.