ദില്ലി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. പത്തുദിവസത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വിയാണ് ഹാജരായത്. വൻ സുരക്ഷാവലയത്തിലാണ് കേജ്‌രിവാളിനെ റോസ് അവന്യൂ കോടതിയിൽ എത്തിച്ചത്.
അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് ദില്ലിയിൽ നടന്ന എഎപി പ്രതിഷേധത്തിന് നേതൃത്വം നൽകിയ രണ്ടു മന്ത്രിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇഡിയുടെ അഡീഷനൽ ഡയറക്ടർ കപിൽ രാജാണ് കെജ്‌രിവാളിനെ ചോദ്യംചെയ്തത്. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തതും കപിൽ രാജാണ്. ബിആർഎസ് നേതാവ് കെ.കവിതയ്ക്കൊപ്പം കേജ്‍രിവാളിനെ ചോദ്യം ചെയ്യും.
ഇന്നലെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് 12 അംഗ ഇഡി സംഘമെത്തിയത്. രാത്രി 9.11ന് അറസ്റ്റു രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോയി.