ഗുവാഹത്തി: ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്‌തു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചാണ് അസം പൊലീസ് അറസ്റ്റ് ചെയ്‌തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ മേവാനിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.
അസം കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. തുടർന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റ്. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചാണ് നിലവിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്തത്.
അതേസമയം ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനെതിരെ ചുമത്തിയിരുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പാലന്‍പുരില്‍ വച്ചായിരുന്നു അറസ്റ്റ്. അസമിലെ കൊക്രജാറില്‍ നിന്നുള്ള പ്രാദേശിക ബിജെപി നേതാവായ അനൂപ് കുമര്‍ ഡെ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. മാത്രമല്ല ഇയാൾ ആളുകളെ ഭിന്നിപ്പിക്കുന്നതും എപ്പോഴും നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതുമാണ് പോസ്റ്റുകള്‍ എന്ന് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.