തിരുവനന്തപുരം: കഴിഞ്ഞ ഏപ്രിൽ മാസം 16 നാണ് കെ എസ് ആർ ടി സി ഡിപ്പോകളിൽ കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ (CITU) നിരാഹാര ധർണ്ണകൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം വെള്ളനാട് യൂണിറ്റിൽ നടന്ന ധർണ്ണയിൽ പങ്കെടുത്തതിന് എ ടി ഓ, പി ആർ ഭദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പുനലൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. മാനേജ്മെന്റ് പ്രതിനിധിയായ എ ടി ഓ, തൊഴിലാളികളുടെ സമരത്തിൽ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തത് കോർപറേഷന്റെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചായിരുന്നു അച്ചടക്ക നടപടി. അച്ചടക്ക നടപടി പ്രഖ്യാപിച്ച് ഏപ്രിൽ 26 നു തന്നെ 502/GL2/2022/RTC എന്ന നമ്പറിൽ ഉത്തരവുമിറങ്ങി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് വേണ്ടി ഗവ. അഡീഷണൽ സെക്രട്ടറിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മുഹമ്മദ് അൻസാരിയാണ് ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത്.
അതേസമയം സമാനമായ CITU ധർണ്ണയിൽ പങ്കെടുത്ത നെയ്യാറ്റിൻകര യൂണിറ്റ് എ ടി ഓ മുഹമ്മദ് ബഷീറിനെതിരെ കോര്പറേഷൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സമരവേദിയിൽ CITU കാർക്കൊപ്പം ബഷീർ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഭദ്രനെതിരെ നടപടിയെടുത്ത അധികാരികൾ മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടു. മേലുദ്യോഗസ്ഥരുടെ ഇടയിലുള്ള സ്വാധീനവും മറ്റ് രാഷ്ട്രീയ സ്വാധീനങ്ങളും ഉള്ള ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിഎടുക്കാൻ മാനേജ്‌മന്റ് തയ്യാറാവുന്നില്ലെന്നും, ഇത് ഇരട്ട നീതിയാണെന്നും തൊഴിലാളികൾ പ്രതികരിച്ചു.