മലപ്പുറം: തൊടുപുഴ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എടപ്പാളിലെ മുൻ പഞ്ചായത്ത് പ്രസിഡന്റാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് റിപ്പോർട്ട്..
ആക്രിസാധനം പെറുക്കുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവം. എടപ്പാള്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില്‍ നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തില്‍ നെറ്റിയില്‍ ആഴത്തിലുളള മുറിവുണ്ട്. നെറ്റിയില്‍ നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാക്കു കൊണ്ട് മറച്ച ഒരു വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവര്‍ പരിസരത്ത് നിന്ന് ആക്രിസാധനം പെറുക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തയാള്‍ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.