കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ടിഎംസി പാർട്ടിക്കെതിരെ വോട്ട് ചെയ്ത വനവാസികളെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും പീഡിപ്പിച്ചെന്നും അവരിൽ നിന്ന് തൊഴിലുറപ്പ് വേതനം നിർബന്ധിതമായി പിടിച്ചുവാങ്ങിയെന്നും ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട്. കമ്മീഷൻ ഉപാദ്ധ്യക്ഷ അനന്ത നായക് അദ്ധ്യക്ഷയായ മുന്നംഗ സംഘത്തിന്റെയാണ് റിപ്പോർട്ട്.
ദരിദ്രരായ വനവാസികൾക്ക് തൊഴിലുറപ്പു പദ്ധതി വഴി കിട്ടുന്ന വരുമാനം ഷാജഹാൻ നിർബന്ധിച്ചു വാങ്ങുന്നതായി കമ്മീഷൻ അംഗങ്ങൾക്കു ബോധ്യപ്പെട്ടു. പണം ചെലവാക്കിയവരോട് കടം വാങ്ങി തനിക്കു നൽകാനും ഇയാൾ ആവശ്യപ്പെട്ടിരുന്നു എന്ന് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ഭീഷണിയും കൊള്ളയും രാജ്യത്തിലെവിടെയും ഇതിനുമുമ്പ് താൻ കണ്ടിട്ടില്ലെന്നും അനന്ത നായക് കൂട്ടിച്ചേർത്തു.
ലൈംഗിക പീഡനത്തിന്റെ 50 ലധികം പരാതികൾ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വൈസ് ചെയർപേഴ്‌സൺ അനന്ത നായക് പറഞ്ഞു. അക്രമികളെ പോലീസ് സംരക്ഷിക്കുന്നതായി പരാതിക്കാർ കമ്മീഷനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.