വാഷിംഗ്ടൺ: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള വംശീയ ആക്രമണങ്ങളെ അപലപിച്ച് യുഎസ്. വംശം, ലിംഗഭേദം അല്ലെങ്കിൽ മറ്റേതെങ്കിലും ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണം ഇല്ലെന്നും യുഎസിൽ ഇത് അസ്വീകാര്യമാണെന്നും പറഞ്ഞു. വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നാല് ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ഇത്തരത്തിലുള്ള ആക്രമണങ്ങളെ തടയാനും തടസ്സപ്പെടുത്താനും വളരെ കഠിനമായി പരിശ്രമിക്കുകയാണെന്ന് ജോൺ കിർബി ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാര്‍ത്ഥികളുടെ ദാരുണ മരണത്തില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്നും യുഎസില്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്കായി മെച്ചപ്പെട്ട സുരക്ഷാ നടപടികളുടെ അടിയന്തിര ആവശ്യത്തിന് അടിവരയിടുന്നുവെന്നും ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിന്‍ ഭൂട്ടോറിയ പറഞ്ഞു. കോളേജ് അധികൃതരും ലോക്കല്‍ പോലീസും ഈ വെല്ലുവിളികള്‍ ഉടനടി വേണ്ട രീതിയില്‍ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.