കോഴിക്കോട് : നെടുമണ്ണൂർ എൽപി സ്കൂൾ കെട്ടിടത്തിൽ മാനേജരുടെ മകന്റെ നേതൃത്വത്തിൽ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്ന് കുന്നുമ്മൽ എഇഒ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടത്തിൽ പൂജ നടത്തിയത്. സ്‌കൂളിൽ നവമിയുടെ ഭാഗമായി കാലങ്ങളായി പതിവായി പൂജ നടത്താറുണ്ട്. സ്‌കൂൾ കഴിഞ്ഞ് കുട്ടികൾ എല്ലാം പോയ ശേഷമാണ് ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പൂജ നടന്നത്. വിവരമറിഞ്ഞതോടെ സംഭവത്തെ വിവാദമാക്കാനുള്ള ലക്ഷ്യത്തോടെ സിപിഎം പ്രവർത്തകർ സ്‌കൂൾ പരിസരത്ത് തമ്പടിച്ചു. ഒടുവിൽ തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കുട്ടികളുടെ അദ്ധ്യയത്തിന് ശേഷം നടന്ന പൂജയെ അനാവശ്യ വിവാദമാക്കാനുള്ള സിപിഎമ്മിന്റെയും ഇടത് സംഘടനകളുടെയും നീക്കത്തിൽ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്.