ഡച്ച് മുന്‍ പ്രധാനമന്ത്രി ഡ്രിസ് വന്‍ ആഗറ്റും ഭാര്യ യുജെനി വൻ ആഗറ്റും ദയാവധം സ്വീകരിച്ചു. 93 വയസ്സുളള ഇരുവരും ഫെബ്രുവരി അഞ്ചിനാണ് ദയാവധം സ്വീകരിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2002-ൽ ദയാവധത്തിന് നിയമപരമായി അനുമതിനൽകിയ രാജ്യമാണ് നെതർലൻഡ്സ്.. 1977 മുതൽ 1982 വരെ അഞ്ചു വർഷക്കാലം നെതർലൻഡിന്റെ പ്രധാനമന്ത്രിയായിരുന്നു ഡ്രിസ് വന്‍. റൈറ്റ്സ് ഫോറം എന്ന സംഘടനയാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്.
ഇരുവരും കൈകോര്‍ത്ത് പിടിച്ചാണ് ദയാവധം സ്വീകരിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളി ആയിത്തുടങ്ങിയപ്പോള്‍ ഇരുവരും ദയാവധത്തിന് മുന്‍കൈയ്യെടുക്കുകയായിരുന്നു. 2019ൽ ഒരു വേദിയിൽ സംസാരിക്കുന്നതിനിടെ ഡ്രിസ് വന്‍ ആഗ്റ്റിന് മസ്തിഷ്ക രക്തസ്രാവമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു. ചികിത്സ തുടർന്നുവെങ്കിലും രോഗത്തിൽ നിന്ന് പൂർണ്ണനായും മുക്തനാകാൻ അദ്ദേഹത്തിന് സാധിച്ചില്ല. നെതർലാൻഡ്സിലെ കിഴക്കൻ നഗരമായ നിജ്മെഗനിൽ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നതായാണു വിവരം.
കണക്കുകള്‍ പ്രകാരം ഒരു വർഷം ആയിരം പേരെങ്കിലും നെതർലാൻഡിസിൽ ദയാവധത്തിനു വിധേയരാകുന്നുണ്ട്. രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ, അസഹനീയമായ യാതന തുടങ്ങിയ സാഹചര്യങ്ങളിൽ ദയാവധമാകാം എന്നാണു നിയമം. കഴിഞ്ഞവർഷം അമ്പതോളം ദമ്പതികളാണ് ദയാവധത്തിനു വിധേയരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടർമാരുടെ സഹായത്തോടെ ദയാവധം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും ഇന്ന് നെതർലൻഡ്സിലുണ്ട്.