പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഞായറാഴ്ച പുലർച്ചെ 4.30 ന് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സ്വദേശികളാണ് പിടിയിലായതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
ഒഡീഷയിലെ ഗജപതി ജില്ലയിൽ അഡവ സ്വദേശികളാണ് പിടിയിലായത്. ഇവരിൽ ഒരാള്‍ക്ക് പ്രായപൂർത്തിയായിട്ടില്ല. മാർക്കറ്റിൽ 50 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ആർപിഎഫ് പിടികൂടിയത്. ആലുവയിലേക്ക് കൊണ്ടുപോയി ചെറുകിട വിൽപ്പന നടത്താനെത്തിച്ചതാണ് കഞ്ചാവ്. വിവിധ ട്രെയിനുകള്‍ മാറിക്കയറിയാണ് ഇവർ പാലക്കാടെത്തിയത്. ഇവിടെ നിന്നും ട്രെയിനിൽ ആലുവയിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.
അതിനിടെ കൊല്ലം കടയ്ക്കലിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐയ്ക്കും സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. എസ് ഐ ജ്യോതിഷ്, സിപിഒ അഭിലാഷിനുമാണ് പരിക്കേറ്റത്. പ്രതി നിഫാലിനെ വിലങ്ങ് വെക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. നിഫാലും ഭാര്യയും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.