ഇൻഡോർ : ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം സ്പിൻ കെണി പരമാവധി മുതലാക്കിയ ഓസ്ട്രേലിയയ്ക്കു ലീഡ്. ഇന്ത്യയെ 109 എന്ന കുഞ്ഞൻ സ്‌കോറിൽ കറക്കി വീഴ്ത്തി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് നിലവിൽ 47 റൺസിന്റെ ലീഡുണ്ട്. ആദ്യ ദിവസം സ്റ്റമ്പ് എടുക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. പീറ്റർ ഹാൻഡ്സ്കോംബ് (36 പന്തിൽ ഏഴ്), കാമറൂൺ ഗ്രീൻ (10 പന്തിൽ ആറ്) എന്നിവരാണു ക്രീസിൽ.
തുടക്കത്തിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (ആറ് പന്തിൽ ഒൻപത്) നഷ്ടമായെങ്കിലും ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ എന്നിവരുടെ ബാറ്റിങ് മികവിൽ ഓസീസ് മുന്നേറുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഖവാജ 147 പന്തിൽ 60 റൺസെടുത്താണു കൂടാരം കയറിയത്. മാർനസ് ലബുഷെയ്ൻ (91 പന്തില്‍ 31), സ്റ്റീവ് സ്മിത്ത് (38 പന്തിൽ 26) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങൾ. ആദ്യ ദിനം ഓസ്ട്രേലിയയുടെ നാലു വിക്കറ്റുകളും സ്വന്തമാക്കിയത് സ്പിന്നർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ്.