ദില്ലി: രാമക്ഷേത്രനിര്‍മാണത്തിന് ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ്. ക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനുവലും കഴിഞ്ഞദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചതായാണ്പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. 2023 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാണ് നിലവിലെ ധാരണ.
ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രമുഖ ഹിന്ദു സന്യാസിമാരുടെ വിഗ്രഹങ്ങള്‍ രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിമകളും ക്ഷേത്രപരിസരത്ത് സ്ഥാപിക്കും. ട്രസ്റ്റിന്‍റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. ട്രസ്റ്റില്‍ 15 അംഗങ്ങളുണ്ട്. ഇവരില്‍ 14 പേര്‍ ഞായറാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തതായി ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.