ദില്ലി: അയോധ്യ കേസിൽ അടുത്ത ദിവസങ്ങളിൽ അന്തിമവിധി പുറത്തുവരുമെന്ന സൂചനകൾ നിലനിൽക്കേ സുരക്ഷ ശക്തമാക്കുന്നതക്കമുള്ള മുന്നൊരുക്കങ്ങൾ കേന്ദ്രം ശക്തമാക്കി. വിധിക്ക് മുന്നോടിയായി ഇന്ന് കേന്ദ്രമന്ത്രിസഭയുടെ സമ്പൂർണയോഗം നടക്കും. പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം പാർലമെൻറ് അനക്‌സിലാണ് ചേരുന്നത്.
കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ വസതിയിൽ ആർഎസ്എസ് – ബിജെപി നേതാക്കളും വിവിധ മുസ്ലീം സംഘടനാ നേതാക്കളും യോഗം ചേർന്നിരുന്നു. അയോധ്യവിധി എന്തായാലും അതിനെ സ്വീകരിക്കാൻ ഇരുവിഭാഗവും തയാറാവണമെന്ന് യോഗത്തിൽ ഇരുവിഭാഗം നേതാക്കളും തമ്മിൽ ധാരണയായിരുന്നു.
അയോധ്യ വിധി എന്തായാലും എല്ലാവരും അത് അംഗീകരിക്കുകയും രാജ്യത്തെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാൻ തയാറാകുകയും ചെയ്യണമെന്ന് ഇരുവിഭാഗവും പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നു.
അയോധ്യ വിധിക്ക് ശേഷം അനുയായികളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും നേതാക്കൾ തമ്മിൽ ധാരണയായിട്ടുണ്ട്. അമിതാവേശമോ പ്രതിഷേധമോ ഒഴിവാക്കണമെന്ന നിർദ്ദേശത്തോടും യോഗത്തിൽ പങ്കെടുത്തവരെല്ലാം യോജിച്ചു.
അയോധ്യ വിധി പുറത്തു വന്നാൽ പ്രധാനമന്ത്രിയും അമിത് ഷായും ആദ്യം അഭിപ്രായം പറയും വരെ വിധിയോട് പ്രതികരിക്കരുതെന്ന് ബിജെപി നേതാക്കൾക്ക് പാർട്ടി വർക്കിംഗ് പ്രസിഡൻറ് ജെപി നദ്ദ നിർദേശം നൽകി. അയോധ്യ വിധി സംയമനത്തോടെ സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി മന്ത്രിമാരോടും എംഎൽഎമാരോടും ആവശ്യപ്പെട്ടു.