കന്യാകുമാരി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 സേനാംഗങ്ങൾ ചേർന്ന് 75 അടി നീളമുള്ള ദേശീയപതാക പ്രദർശിപ്പിച്ചുകൊണ്ട് കരസേനയുടെ ‘തിരംഗ യാത്ര’യ്ക്ക് തുടക്കം കുറിച്ച്. തിരംഗാ യാത്ര പാങ്ങോട് സൈനിക കേന്ദ്ര മേധാവി ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
കന്യാകുമാരിയിൽ നിന്ന് 75 സേനാംഗങ്ങൾ ദേശീയ പതാകയുമായി ഓഗസ്റ്റ് 14ന് തിരുവനന്തപുരത്ത് എത്തിച്ചേരും. കൂടാതെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കുളച്ചൽ യുദ്ധസ്മാരകത്തിലും ദേശീയപതാക ഉയർത്തും.
കന്യാകുമാരിയിൽ നടന്ന ഈ വർണ്ണാഭമായ ചടങ്ങിൽ മുൻ പാർലമെന്റ് അംഗം വിജയകുമാറും പങ്കെടുത്തു. സൈനിക ബാൻഡ് പ്രദർശനം, പരമ്പരാഗത കലയായ കളരിപ്പയറ്റ് പ്രകടനം ചടങ്ങിൽ പ്രദർശിപ്പിച്ചു. കന്യാകുമാരിക്കടുത്ത് പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ 150 അടി ഉയരമുള്ള കൊടിമരവും പതാകയും വിജയകുമാർ സേനയ്ക്ക് കൈമാറി.
ഓഗസ്റ്റ് 14ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ എത്തുന്ന തിരംഗാ യാത്രയ്ക്ക് കേരള ഗവർണറുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ഗവർണർ ഗ്യാലൻട്രി അവാർഡ് ജേതാക്കളെയും, വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ കുടുംബത്തെയും ആദരിക്കും.