ദില്ലി: അയോദ്ധയിലെ തർക്കഭൂമിയിൽ നിലനിന്നിരുന്ന ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്‌നൗ പ്രത്യേക സിബിഐ കോടതിയുടെ നിർണായക വിധി ഇന്ന്. ബിജെപി യൂടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച നേരിട്ടു ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതിപ്പട്ടികയിലുള്ള മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്, ഉമാ ഭാരതി എന്നിവർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രപേർ കോടതിയിൽ എത്തുമെന്നതില്‍ വ്യക്തതയില്ല. 1992 ലെ
അയോധ്യസംഭവത്തിനു 27 വർഷം, ഒൻപത് മാസം, 24 ദിവസം പിന്നിടുമ്പോഴാണ് ഇന്ന് വിധി വരുന്നത്. വിധി പറയാൻ സുപ്രീംകോടതി അനുവദിച്ച അവസാന തീയതിയും ഇന്നാണ്. കുറ്റപത്രത്തിൽ ആകെ 49 പ്രതികളാണുളളത്. ഇതില്‍ 17 പേർ മരിക്കുകയും ചെയ്തു. ബാക്കി 32 പ്രതികളാണ് വിചാരണ നേരിട്ടത് .