മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന നാടോടി യുവതിയെ പിന്നാലെ ചെന്ന് പിടികൂടി അങ്കണവാടി അധ്യാപികമാർ. കൊട്ടാരം സ്വദേശികളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരമാണ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും മോഷണം പോയത്. ചെന്നൈ സ്വദേശിനി തൃഷ എന്ന സന്ധ്യ (22) യാണ് പാദസരം വിദഗ്ധമായി കവർന്നത്.
കവർന്ന പാദസരവുമായി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ പിടിയിലായത്. മോഷണം ശ്രദ്ധയിൽപ്പെട്ട രണ്ട് അങ്കണവാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് മോഷ്ടാവിനെ പിടികൂടാനായത്. മോഷണം ശ്രദ്ധയിൽപ്പെട്ട അധ്യാപികമാർ ഇവരെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇവർ ഏഴ് മാസം ഗർഭിണിയുമാണ്. പാലക്കാട് സ്റ്റേഡിയത്തിനടുത്ത് പുറമ്പോക്ക് കോളനിയിലാണ് താമസിക്കുന്നത് എന്നാണ് സൂചന. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും ഇവർ കൂടുതൽ മോഷണകേസുകൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.