കൊച്ചി: പാര്‍ട്ടിയിൽ നിന്ന് രാജി വച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റും മുൻ യു.ഡി.എഫ്. ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി. തോമസ് ബി.ജെ.പിയില്‍ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം എടുത്തത്.
യു.ഡി.എഫില്‍ കാലുവാരുന്നതില്‍ മാത്രമാണ് ഐക്യമുള്ളതെന്ന് വിക്ടര്‍ തോമസ് ആരോപിച്ചു. പഞ്ചായത്തംഗം പോലും ആവാന്‍ കഴിയാത്തവര്‍ സ്ഥാനാർത്ഥിയാവാന്‍ മോഹിക്കുകയും തന്നെ കാലുവാരി തോല്‍പ്പിക്കുകയും ചെയ്തു. സുശക്തമായ കേന്ദ്രമുണ്ടെങ്കിലേ സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തമാകാന്‍ കഴിയൂ. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ നേതൃത്വം വേണമെന്നും വിക്ടര്‍ തോമസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിക്ടര്‍ ടി. തോമസ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവെച്ചത്. ജില്ലയിലെ യു.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചായിരുന്നു രാജി.
20 വര്‍ഷമായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാനായി പ്രവർത്തിച്ച വിക്ടര്‍ കോഴഞ്ചേരി പഞ്ചായത്തില്‍ 10 വര്‍ഷം പ്രസിഡന്റായിരുന്നിട്ടുണ്ട്. തിരുവല്ല നിയമസഭാ മണ്ഡലത്തില്‍ രണ്ടുതവണ ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല.