ലക്‌നൗ: കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ ആൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ. തക്കുർഗഞ്ച് സ്വദേശി ഫാഹിം ഖാനെയാണ് ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഫാഹിമിനെ റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫാഹിം കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് സംസാരിക്കുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് മോശമായ പരാമർശങ്ങൾ ഇയാൾ നടത്തിയത്.
കേന്ദ്രസർക്കാരിനെതിരെ അസഭ്യവർഷം നടത്തിയ ഇയാൾ പോലീസ് സാമുദായിക ഐക്യം തകർക്കുകയാണെന്നും ആരോപിച്ചിരുന്നു.
ഫാഹിമിന്റെ ഫേസ്ബുക്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ സമൂഹമാധ്യമ ഉപയോക്താക്കളാണ് പോലീസിൽ പരാതി നൽകിയത്.
സമൂഹമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയ ഫാഹിം സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ യുപി പോലീസ് കേസ് എടുത്തതിന് പിന്നാലെ ഫാഹിം ഒളിവിലായിരുന്നു. ദിവസങ്ങൾ നീണ്ട ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഫാഹിമിനെ പിടികൂടിയത്.