ഇസ്ലാമാബാദ് : പാകിസ്ഥാനിൽ മുഹമ്മദലി ജിന്നയുടെ ( Muhammad Ali Jinnah) പ്രതിമ ബോംബെറിഞ്ഞു തകർത്തു. ബലൂചിസ്ഥാനിലെ ഗ്വാദർ തീര പ്രദേശത്താണ് സംഭവം. പ്രതിമയ്‌ക്ക് നേരേ ബോംബെറിയുകയോ ഗ്രനേഡ് എറിയുകയോ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. ബോംബ് സ്ഫോടനത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. എന്നാൽ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷമാണ് പ്രതിമ പണികഴിപ്പിച്ചത്. സംഭവത്തിൽ ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബലൂച് സെനറ്റർ സർഫ്രാസ് ബുഗ്തി ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ ആദർശത്തിനെതിരേയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രതിമ തകർത്തതിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഗ്വാദറിലെ മറൈൻ ഡ്രൈവിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ബോംബാക്രമണത്തിൽ പ്രതിമ പൂർണമായും തകർക്കപ്പെട്ടു. മുഹമ്മദലി ജിന്ന അവസാനം താമസിച്ചിരുന്ന വീടും ബലൂച് ലിബറേഷൻ ആർമി നേരത്തെ പൊളിച്ചിരുന്നു.
കാവൽക്കാരെ ആക്രമിച്ചതിനു ശേഷമാണ് അന്ന് കെട്ടിടം പൊളിച്ചത്. അഞ്ച് ബോംബുകൾ സ്ഥാപിച്ച ബലൂച് പ്രവർത്തകർ കെട്ടിടത്തിന് തീവയ്ക്കുകയും ചെയ്തു. കെട്ടിടത്തിൽ ഉയർത്തിയിരുന്ന പാകിസ്ഥാൻ കൊടി അഴിച്ചു മാറ്റി ബലൂച് സ്വതന്ത്ര പതാക ഉയർത്തുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ മുഹമ്മദ് അലി ജിന്നയുടെ പ്രതിമയും തകർത്തിരിക്കുന്നത്.
buy windows 10 education