ദില്ലി : ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വസതിയിലും വിമാന കമ്പനിയുടെ പഴയ ഓഫിസിലും സിബിഐ റെയ്ഡ്. 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഗോയലിനും ഭാര്യ അനിതാ ഗോയലിനും ജെറ്റ് എയർവേയ്‌സസിലെ ചില മുൻ ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ കേസെടുത്തു.
ദില്ലിയിലും മുംബൈയിലെയും ഏഴ് സ്ഥലങ്ങളിൽ ഒരേ സമയങ്ങളിൽ റെയ്ഡ് നടത്തുകയാണെന്നു സിബിഐ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും മൂലം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്‌സ് തങ്ങളുടെ പ്രവർത്തനം നിർത്തിയിരുന്നു.
2021 ജൂണിൽ ജലാൻ-കൽറോക്കിന്റെ കൺസോർഷ്യമാണ് എയർലൈൻ ഏറ്റെടുത്തത്. ഇപ്പോൾ നടക്കുന്ന റെയ്ഡിന് പുതിയ ഉടമകളുമായോ എയർവേയ്‌സിന്‍റെ നിലവിലുള്ള പുനരുജ്ജീവന പ്രക്രിയയുമായോ ബന്ധമില്ലെന്നാണ് വിവരം.