കൊച്ചി: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഭർതൃപീഡനം എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കുറിപ്പിലില്ല. ജപ്തി നടപടിക്കെതിരെ മരണത്തിന് മുമ്പ് ലേഖ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പൊലീസിന്‍റെ മറുപടി.
അതേസമയം ബാങ്ക് നടപടികൾ മുൻപോട്ടു പോകുന്നതിൽ തടസ്സം നിൽക്കില്ല എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെ നിലവിലെ സാഹചര്യത്തിൽ പ്രതി ആക്കാൻ പറ്റില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് ഇനി ആര് മുൻപോട്ടു കൊണ്ട് പോകും എന്ന് കോടതി ചോദിച്ചു.
നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭര്‍ത്താവ് നിലവിൽ ഒന്നാം പ്രതിയാണെന്നും ആത്മഹത്യയ്ക്ക് വഴി ഒരുക്കിയത് ഇയാളും ഇയാളുടെ അമ്മയും ചേർന്നാണെന്നും സർക്കാര്‍ കോടതിയെ അറിയിച്ചു.