Monday, June 17, 2024
spot_img

‘പറഞ്ഞതു ഞാന്‍ തന്നെ, പക്ഷേ ഉദ്ദേശിച്ചത് കെട്ടിടപ്പിരിവ് ‘ ബാര്‍കോഴ ആരോപണത്തില്‍ അനിമോന്‍ മലക്കം മറിയുന്നു

ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നുവെന്നാണ് അനിമോന്റെ പുതിയ നിലപാട്. കോഴയാരോപണം വൻ വിവാദമായതിന് പിന്നാലെയുള്ള അനിമോന്റെ ആദ്യപ്രതികരണമാണ് പുറത്ത് വന്നത്.

“സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്. ഈ മെസേജ് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നു.” – ബാറുടമകൾക്കുള്ള വാട്സാപ് സന്ദേശത്തിൽ അനിമോൻ പറഞ്ഞു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് അനിമോൻ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ബാർ കോഴ വിവാദം ഉയർന്നു വന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇടുക്കിയിലെ ബാർ ഉടമകളുടെ ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. സംഭവത്തിൽ ഗൂഢാലോചന സംശയിച്ചും അന്വേഷണമാവശ്യപ്പെട്ടും എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു കത്തു നൽകിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

‘ഇലക്‌ഷൻ കഴിഞ്ഞാലുടൻ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. 2.5 ലക്ഷം രൂപവച്ചു കൊടുക്കാൻ പറ്റുന്നവർ അക്കാര്യം രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക.’ എന്നായിരുന്നു ശബ്ദ സന്ദേശം

Related Articles

Latest Articles