Saturday, January 3, 2026

ബംഗളൂരുവിൽ സംഘർഷവുമായി തെരുവിലിറങ്ങിയത് മേയർ അടക്കം കോൺഗ്രസ് നേതാക്കൾ

ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബംഗളൂരു ഈസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മുന്‍ മേയറും സിറ്റിങ് കോര്‍പറേറ്ററുമായ സമ്പത്ത് രാജ്, മറ്റൊരു സിറ്റിങ് കോര്‍പറേറ്റര്‍ സാകിര്‍ ഹുസൈൻ എന്നിവരാണ് പ്രാഥമിക കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. നേരത്തേ കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കലീം പാഷയെയും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കലാപമുണ്ടാക്കാന്‍ സമ്പത്ത് രാജും അദ്ദേഹത്തിന്റെ പേഴ്സനല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാകിര്‍ എന്നിവരും പ്രേരിപ്പിച്ചതിന് മതിയായ തെളിവുകളുണ്ടെന്ന് പോലിസ് പറയുന്നു. പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുകളുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജും സാകിര്‍ ഹുസൈനും യഥാക്രമം 51, 52 പ്രതികളാണ്.

ഡിജെ ഹള്ളി, കെജി ഹള്ളി പോലിസ് സ്റ്റേഷന്‍ പരിധികളിലായി 2020 ആഗസ്ത് 11ന് രാത്രിയാണ് അക്രമങ്ങള്‍ നടന്നത്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന്‍ പി നവീന്‍കുമാര്‍ മതനിന്ദ ആരോപിച്ചു ഫേസ് ബുക്കില്‍ പോസ്റ്റിട്ടു എന്ന പേരിലായിലായിരുന്നു ആക്രമണം.

തുടര്‍ന്ന് കലാപകാരികള്‍ പോലീസ് സ്റ്റേഷനുള്‍പ്പെടെ ആക്രമിച്ചപ്പോള്‍ പോലീസ് വെടിവെക്കുകയായിരുന്നു. ഇതില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും ഡിജെ ഹള്ളി പോലിസ് സ്റ്റേഷനും നിരവധി വാഹനങ്ങളും കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 61 കേസുകളില്‍ എസ് ഡിപിഐ നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ 421 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നേരത്തേ രണ്ടു തവണ സമ്പത്ത് രാജിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

Related Articles

Latest Articles