ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാലയങ്ങളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം ഇനി മുതൽ അദ്ധ്യാപകര്‍ക്കും ബാധകമാക്കി കര്‍ണാടക സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് ആണ് ക്ലാസ് മുറികളില്‍ ഹിജാബ് ധരിച്ച അദ്ധ്യാപകരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അദ്ധ്യാപകര്‍ക്ക് പ്രത്യേകം ഡ്രസ് കോഡില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരീക്ഷാ കാലം ആയതിനാല്‍ നിലവില്‍ അദ്ധ്യാപകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ആണ് ഉള്ളത്. പരീക്ഷ ഡ്യൂട്ടിയ്‌ക്ക് വരുന്ന സമയത്ത് അദ്ധ്യാപകര്‍ ഹിജാബ് ധരിക്കരുത് എന്നാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ അദ്ധ്യാപകര്‍ക്കും പരീക്ഷ ഹാളിലേക്ക് ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കില്ലെന്ന് നാഗേഷ് കൂട്ടിച്ചേർത്തു. എസ്‌എസ്‌എല്‍സി, പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ ആണ് നിലവില്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനം ധാര്‍മ്മികമായി ശരിയാണെന്ന് നാഗേഷ് പറഞ്ഞു. എന്നാല്‍ ഇതിനായി അദ്ധ്യാപകരെ ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല. ഹിജാബ് ധരിച്ച് എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പരീക്ഷാ ചുമതലയില്‍ നിന്നും ഒഴിവാകാമെന്നും അദ്ദേഹം പറഞ്ഞു.