Thursday, May 9, 2024
spot_img

പാർട്ടി ഭീഷണി സഹിക്കാതെ ജനിപ്പിച്ച തന്തയെ മാറ്റിപ്പറയാൻ പോലും നിർബന്ധിക്കപ്പെടുന്ന അണികൾ ഉള്ള നാട്ടിൽ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ ആളെ കിട്ടാനാണോ പ്രയാസം; കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണങ്ങളുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടിയ്‌ക്കെതിരെ സന്ദീപ് വാചസ്പതി രംഗത്ത്. വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണത്തിനെതിരെയാണ് സന്ദീപ് വാചസ്പതി വിമർശനം ഉയർത്തിയത്.

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം നടത്തിയതിനാണ് വി മുരളീധരന്‍ സിപിഎം ആക്രമണം നേരിട്ടത്. രാജ്യത്ത് നടപ്പാക്കിയ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കുമ്ബോള്‍ ഫെഡറല്‍ തത്വവുമില്ല ഒരു മാങ്ങാത്തൊലിയുമില്ല എന്ന് സന്ദീപ് പരിഹസിച്ചു.

ഫെയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

കേന്ദ്രമന്ത്രി വി മുരളീധരൻ ഫെഡറൽ തത്വങ്ങൾ ലംഘിച്ചത്രേ! രാജ്യത്ത് നടപ്പാക്കിയ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭയ്ക്ക് ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കാം. അപ്പോൾ ഫെഡറൽ തത്വവുമില്ല ഒരു മാങ്ങാത്തൊലിയുമില്ല. കോടിക്കണക്കിന് ജനങ്ങളുടെ ഭാവിയെ പെരുവഴിയിലാക്കുന്ന, വരാനിരിക്കുന്ന തലമുറയെപ്പോലും തീരാദുരിതത്തിലാക്കുന്ന പദ്ധതിയ്ക്കെതിരെ ജനങ്ങളോട് സംസാരിക്കുന്നത് പക്ഷേ ഭരണഘടനാ ലംഘനമാണ്.
വി മുരളീധരനെക്കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നാണ് അടുത്ത കണ്ടെത്തൽ. ശരിയാണ്, വി മുരളീധരൻ പൊതുമുതൽ കട്ടു തിന്നുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അതിൽ നിന്ന് രക്ഷപ്പെടാൻ കോടികൾ ചെലവഴിച്ച് കോടതിയിൽ പോയിട്ടില്ല. മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി തൊഴിലില്ലാത്ത യുവാക്കളെ അപഹസിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. മയക്കുമരുന്ന് കടത്തിയതിന് മക്കൾ പിടിയിലായിട്ടില്ല. ആ അർത്ഥത്തിൽ സംസ്ഥാന രാഷ്ട്രീയത്തിന് ഒരു സംഭാവനയും നൽകാൻ മുരളീധരന് കഴിഞ്ഞിട്ടില്ല.
വി. മുരളീധരനെതിരെ ജനരോഷം ഉയർന്നു പോലും. പാർട്ടി ഭീഷണി സഹിക്കാതെ ജനിപ്പിച്ച തന്തയെ മാറ്റിപ്പറയാൻ പോലും നിർബന്ധിക്കപ്പെടുന്ന അണികൾ ഉള്ള നാട്ടിൽ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ ആളെ കിട്ടാനാണോ പ്രയാസം?
……..
NB: പങ്കായത്തിന് ആട്ടിയോടിക്കപ്പെട്ട ശേഷം വിദേശത്ത് ചെന്നാൽ പോലും കടല് കാണാൻ പോകാത്ത ഒരു നേതാവുണ്ടല്ലോ? പേര് മറന്നു പോയി.

Related Articles

Latest Articles