കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലേക്ക് വിളിക്കാത്തതിന്റെ പരിഭവം പ്രകടിപ്പിച്ച് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. നിലവിലെ ആരോഗ്യ സ്ഥിതിയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സാധിക്കില്ല,എന്നിരുന്നാലും ഒരു ക്ഷണം താൻ പ്രതീക്ഷിച്ചിരുന്നു വെന്ന് അദ്ദേഹംമാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത പ്രമേഹം കാരണം കുഞ്ഞനന്തൻ നായർക്ക് കാഴ്ച പൂർണമായും നഷ്ടമായിരിക്കുകയാണ്. എങ്കിലും സ്വന്തം നാടായ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അതിൽ പങ്കെടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നേരത്തേ കുഞ്ഞനന്തൻ നായർ പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് ഇത് അവസാന പാർട്ടി കോൺഗ്രസാണ്. ആദ്യ പാർട്ടി കോൺഗ്രസിലും അവസാന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ആളെന്ന നിലയ്ക്ക് തനിക്ക് മരിക്കാമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
1943ൽ മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഒരാളാണ് 96കാരനായ കുഞ്ഞനന്തൻ നായർ. ബാലസംഘത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം കോൺഗ്രസിൽ പങ്കെടുന്നത്. 23-ാം പാർട്ടി കോൺഗ്രസ് നാട്ടിൽ നടക്കുമ്പോൾ ക്ഷണിച്ചാൽ എങ്ങനെയെങ്കിലും പോകുമെന്ന് അദ്ദേഹം നേരത്തെയും സൂചിപ്പിച്ചതായിരുന്നു.