കൊച്ചി: ബെവ്‌കോ മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി. ബെവ്കോ ഔട്ട് ലെറ്റുകളിലെ ക്യൂ സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും ക്യൂ നിൽക്കാതെ കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു.
ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലില്‍ വെച്ചത് പോലെ ആകരുത് ബെവ്കോ ഔട്ട് ലെറ്റുകളിലെ പരിഷ്കാരണമെന്നും ഹൈക്കോടതി. മദ്യശാലകൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയർന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം.
മറ്റു കടകളില്‍ കയറി-ഇറങ്ങുന്ന പോലെയുള്ള സൗകര്യങ്ങള്‍ മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. സ്ത്രീകൾക്കും കുട്ടികൾക്കും മദ്യക്കടകൾക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.
അതേസമയം കോടതി നിർദേശങ്ങളെ തുടർന്ന് ഇതുവരെ 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നു സർക്കാർ അറിയിച്ചു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത പത്ത് മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 33 കൗണ്‍ണ്ടറുകള്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടർന്ന് ക്യൂ നിൽക്കാതെ മദ്യം വാങ്ങി തിരികെ പോകാൻ കഴിയുന്ന തരത്തിൽ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാൻ സർക്കാരിനോടാവശ്യപ്പെട്ട കോടതി കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

