Saturday, September 19, 2026

ഭാരത് ജോഡോ യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് വെള്ളമെത്തിക്കാൻ വൈകി; പ്രതികാരമായി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മേയർ

കൊല്ലം: ഭാരത് ജോഡോ യാത്രയിൽ രാഹുലിനെ അനുഗമിക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് വെള്ളമെത്തിക്കാൻ വൈകിയതിന് കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഡ്രൈവർമാരെ താത്കാലികമായി ജോലിയിൽ നിന്നും മാറ്റുകയും ചെയ്തു.

ഡി.സി.സി ജനറൽ സെക്രട്ടറിയും യാത്രയുടെ ഇരവിപുരം മണ്ഡലം കോഓർഡിനേറ്ററുമായ അൻസർ അസീസ് നൽകിയ പരാതിയിൽ വെഹിക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലിജുഗോപി എന്നിവരെയാണ് മേയർ സസ്‌പെൻഡ് ചെയ്തത്.

ഒരു ലോഡിന് 1888 രൂപ നിരക്കിൽ 9 ലോഡിനായി 16992 രൂപ മുൻകൂറായി അടയ്ക്കുകയും 8 ലോഡ് കഴിഞ്ഞ ദിവസം രാത്രി 7 ഓടെ നൽകുകയും ചെയ്തു. ബാക്കിയുള്ള ഒരു ലോഡ് നല്കാൻ താമസിച്ചതിനാണ് മേയറുടെ ഇത്തരത്തിലെ നടപടി.

ടാങ്കറിന്റെ മൂന്ന് ഡ്രൈവർമാരിൽ രണ്ടുപേർ അവധിയിലായിരുന്നതും ഒരാൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണിന്റെ വാഹനത്തിൽ ഡ്യൂട്ടിക്കായി പോയതുമാണ് വെള്ളമെത്തിക്കാൻ വൈകിയതെന്നാണ് ജീവനക്കാർ പറയുന്നത്.

വെള്ളം കൃത്യസമയത്ത് വിതരണം ചെയ്യാൻ വൈകിയത് കൃത്യവിലോപമായതിനാൽ തുടർ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തുകയാണെന്നും മേയർ വ്യക്തമാക്കി.

Related Articles

Latest Articles