ബെംഗളൂരു: വിവിധ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ നാല് യാത്രക്കാരിൽ നിന്നായി വിപണിയിൽ 1.76 കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ സ്വർണം ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
കോലാലംപൂർ, ദുബായ്, കൊളംബോ എന്നിവിടങ്ങളിൽ നിന്നാണ് യാത്രക്കാർ ബെംഗളൂരുവിലെത്തിയത്. ഇവർ ബിസ്‌കറ്റ് രൂപത്തിലും വെള്ളി ചെയിൻ രൂപത്തിലും കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
ഈ മാസം 20 നും 21 നും സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. 17.9 ലക്ഷം രൂപ വിലമതിക്കുന്ന 300.95 ഗ്രാം സ്വർണവുമായി ഇന്ത്യൻ വംശജയായ യുവതിയാണ് പിടിയിലായത്. ധരിച്ചിരുന്ന ബ്ലൗസിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ഇവർ ശ്രമിച്ചത്.
34.4 ലക്ഷം രൂപ വിലമതിക്കുന്ന 578.27 ഗ്രാം സ്വർണവുമായി മലേഷ്യൻ വംശജയായ യുവതിയും അറസ്റ്റിലായി. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മലാശയത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എകെ 053 നമ്പർ വിമാനത്തിലാണ് യുവതി ക്വാലാലംപൂരിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയത്.
കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 15.26 ലക്ഷം രൂപ വിലമതിക്കുന്ന 254 ഗ്രാം സ്വർണവും 1.49 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഐഫോൺ പ്രോ 14 മൊബൈൽ ഫോണും കസ്റ്റംസ് അധികൃതർ പിടികൂടി. ഡ്രൈ ഫ്രൂട്ട്‌സ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.