നാഗ്‌പുർ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വരുന്ന ജനുവരി 22ന് വിഗ്രഹപ്രതിഷ്ഠ നടത്തുമെന്ന് ആർഎസ്എസ് സർ സംഘ് ചാലക് മോഹൻജി ഭാഗവത് വ്യക്തമാക്കി. വിഗ്രഹ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെമ്പാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കും പൂജകൾക്കും വേണ്ട തയാറെടുപ്പ് നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. നാഗ്‌പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷ്ഠാചടങ്ങുകൾക്ക് മുന്നോടിയായി ജനുവരി 14 മുതൽ പ്രതിഷ്ഠാ പൂജകൾ ആരംഭിക്കും.
ക്ഷേത്രത്തിന്റെ നിർമാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് വ്യക്തമാക്കി . വിഗ്രഹ പ്രതിഷ്ഠയ്ക്ക് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തുമെന്നാണ് കരുതുന്നത്.
‘ഇന്ന് ലോകം, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭാരതത്തെ ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭിന്നിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. ഭാരതം ലോകശക്തിയായി വളരുകയാണ്. പല മേഖലകളും വികസിക്കുകയാണ്. വോട്ടു ചെയ്യുകയെന്നത് പൗരന്മാരുടെ കടമയാണ്. എല്ലാവരും വളരെ ചിന്തിച്ച്, ആരു നല്ലത് ചെയ്തുവെന്ന് ആലോചിച്ച് വേണം വോട്ട് ചെയ്യാൻ. വളരെ നാളത്തെ അനുഭവങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്’ – മോഹൻജി ഭാഗവത് പറഞ്ഞു.