കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രെസ്സിന് തീയിട്ടത് അന്യസംസ്ഥാനക്കാരനെന്ന് സംശയം. അക്രമിയുടേത് എന്ന് സംശയിക്കുന്ന ബാഗ് പോലീസ് പരിശോധിച്ചിരുന്നു. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ ബാഗിൽ നിന്ന് പെട്രോൾ കുപ്പിയും കുറിപ്പുകളും കണ്ടെത്തിയിരുന്നു. പ്രതി അന്യസംസ്ഥാനക്കാരൻ ആണെന്ന് സംശയിക്കുന്നതായി പോലീസ് കേന്ദ്രങ്ങളിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ട്. റെയിൽവേ മന്ത്രാലയം വിവരങ്ങൾ തേടി. ഇന്റലിജൻസ് ബ്യുറോ ഫോറൻസിക് പരിശോധനയുടെ വിവരങ്ങൾ തേടിയിട്ടുണ്ട്. അക്രമി കൃത്യം നടത്തിയശേഷം പുറത്ത് കാത്തുനിന്ന സ്കൂട്ടറിൽ കയറി പോയതായും വിവരം കിട്ടിയിട്ടുണ്ട്. പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവം നടന്ന സമയത്ത് ട്രെയിനിൽ വാക്കേറ്റമോ സംഘർഷമോ ഉണ്ടായിരുന്നില്ലെന്നും അക്രമി ബോഗിയിലെത്തി പെട്രോൾ ഒഴിച്ചശേഷം വേഗത്തിൽ ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. യാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. അതേസമയം അഗ്നിബാധയിൽ നിന്ന് രക്ഷപെടാനായി ട്രെയിനിൽ നിന്ന് ചാടിയവരുടേത് എന്ന് സംശയിക്കുന്ന മൃത ദേഹങ്ങൾ ട്രാക്കിൽ നിന്ന് കിട്ടിയിട്ടുണ്ട്. മൂന്നു മൃതദേഹങ്ങളാണ് ട്രാക്കിൽ നിന്ന് കിട്ടിയത്.