പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. ജെഡിയു എംപിമാരും എംഎൽമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.
എൻഡിഎ സംഖ്യം വിട്ടുവെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. ആർജെഡിയുടെ സഹായത്തോടെ പുതിയ സർക്കാർ രൂപീകരിക്കാനാണ് ഇനി ജെഡിയുവിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം നടപ്പിലാക്കണമെന്ന് എൽജെപി മുൻ അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയിരുന്നു. മുതിർന്ന ജെഡിയു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചു.
ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ് അഭിപ്രായപ്പെട്ടു. എല്ലാം അധികാരത്തിനുള്ള വടംവലി രാഷ്‌ട്രീയം മാത്രമാണ്. ധാർമ്മികതയില്ലാതെ ഇത്തരത്തിൽ രാഷ്‌ട്രീയം കളിക്കുന്നവർ്ക്ക് അൽപമെങ്കിലും ലജ്ജ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.