ദില്ലി : രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ഫ്‌ളൈയിങ് കിസ് ആരോപണത്തിന് പിന്നാലെ, വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എ. നീതു സിങ്. ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടെ രാഹുല്‍ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങള്‍ക്കുനേരെ ഫ്ളൈയിങ് കിസ്സ് ആഗ്യം കാട്ടിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം.സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ 20 വനിതാ എം.പി.മാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
സംഭവത്തിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുസിങിന്റെ വിവാദ പരാമര്‍ശം. ” ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികള്‍ക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിന് ഫ്‌ളൈയിങ് കിസ് കൊടുക്കണമെങ്കില്‍ തന്നെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്ക് കൊടുത്താല്‍ പോരെ. 50 കഴിഞ്ഞവര്‍ക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.”- നീതുസിങിന്റെ പ്രതികരണമിങ്ങനെയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിലടക്കം വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് എല്ലാകോണുകളിൽ നിന്നും നീതുസിങിനെതിരെ ഉയരുന്നത്.രാഹുല്‍ ഗാന്ധിയുടെ ദുര്‍നടപടികളെ പ്രതിരോധിക്കാന്‍ സ്ത്രീവിരുദ്ധ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആളുകളുണ്ടെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല അഭിപ്രായപ്പെട്ടു.