തിരുവനന്തപുരം: മോക്ഡ്രില്ലിനിടെ മുങ്ങിമരിച്ച പത്തനംതിട്ട സ്വദേശി ബിനു സോമന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബിനുവിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയാണ് ധന സഹായമായി നൽകുക . കഴിഞ്ഞ ആഴ്ചയായിരുന്നു പ്രളയ ദുരന്തം നേരിടുന്നതിനായി ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ ബിനു മുങ്ങി മരിച്ചത്.
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നാകും ഈ തുക വകയിരുത്തുക. ഉടൻ തന്നെ പണം കൈമാറാനും യോഗത്തിൽ ധാരണയായി. മോക്ഡ്രില്ലിനിടെ ഉദ്യോഗസ്ഥർക്കുണ്ടായ ഗുരുത വീഴ്ചയാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയത്.
ആരോഗ്യം, പഞ്ചായത്ത്, അഗ്‌നിശമന സേന, എൻഡിആർഎഫ്, പോലിസ് എന്നീ വകുപ്പുകൾ ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. എന്നാൽ മോക്ഡ്രിൽ ഏകോപിപ്പിക്കുന്നതിൽ ഈ വകുപ്പുകൾ പരാജയപ്പെട്ടു. വകുപ്പുകൾ തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. നേരത്തെ മോക്ഡ്രിൽ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന സ്ഥലം പിന്നീട് മാറ്റിയതും അപകടത്തിന് പ്രധാനകാരണമായി .