Tuesday, April 30, 2024
spot_img

ജന്മനാടിനുവേണ്ടി സ്വജീവൻ ബലിയർപ്പിച്ച രാജ്യസ്നേഹി, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടുകിടെ വിറപ്പിച്ച പോരാളി, ഇന്ന് സ്വാതന്ത്ര്യ സമര സേനാനി മാസ്റ്റർ ദാ സൂര്യ സെന്നിന്റെ ജന്മദിനം

1934 ജനുവരി 12 ന്‌ തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, ബ്രിട്ടീഷ് പട്ടാളം ഒരു സ്വാതന്ത്ര്യ സമരഭടനെ കണ്ണിൽച്ചോരയില്ലാതെ തല്ലിച്ചതച്ചു. അവർ അദ്ദേഹത്തിന്റെ അസ്ഥികൾ ഒന്നൊന്നായി ഒടിച്ചു. താടിയെല്ലുകൾ അടിച്ചു തകർത്തു. പല്ലും നഖവും പിഴുതെടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ സന്ധികളും തകർത്തു. നടക്കാനോ സംസാരിക്കാനോ കഴിയാത ഒരു ജീവച്ഛവമായി അദ്ദേഹം മാറി. അപ്പോൾ മാത്രമാണ് അവർ അദ്ദേഹത്തെ കൊണ്ടുപോയി തൂക്കിലേറ്റിയത്. അവർ അദ്ദേഹത്തോട് കാണിച്ച ഏക ദയയും അതായിരുന്നു. മരണം. സമകാലികർ സ്നേഹപൂർവ്വം മാസ്റ്റർ ദാ എന്നുവിളിച്ചിരുന്ന, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് യുദ്ധം ചെയ്‌ത്‌ പിടിക്കപ്പെട്ട സൂര്യ സെൻ എന്ന ധീരദേശാഭിമാനിയായിരുന്നു ജന്മനാടിനായി ഈ ക്രൂരത ഏറ്റുവാങ്ങി വീര മൃത്യു വരിച്ചത്. 1930 -ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ വൻപോരാട്ടം നടത്തിയ സൂര്യ സെൻ. സ്വാതന്ത്ര്യത്തിനായി അദ്ദേഹം അനുഭവിച്ച യാതനകൾ ആരുടെയും കണ്ണുകൾ ഈറനണയിക്കുന്നതാണ്.

അദ്ധ്യാപകനായിരുന്ന സൂര്യ സെൻ, 1916 -ൽ ഹറംപൂർ കോളേജിൽ ബി.എ. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ദേശീയ ആശയങ്ങളോട് ആദ്യമായി താല്പര്യം തോന്നിയത്. പിന്നീട് അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയിൽ അദ്ദേഹം ചേരുകയായിരുന്നു. കോളേജിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും സെന്നിനെ സ്നേഹപൂർവ്വം ‘മാസ്റ്റർ ദാ…’ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനവും നേതൃത്വഗുണവും കാരണം ചിറ്റഗോംഗ് ബ്രാഞ്ചിൽ നിന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളിലെ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും അഹിംസാവാദിയുമായ ചിത്രരഞ്ജൻ ദാസുമായും അദ്ദേഹം അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. 1926 മുതൽ 1928 വരെ രണ്ട് വർഷം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സെൻ ജയിലിലടക്കപ്പെട്ടു. എന്നാൽ, അതോടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറി.

തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തോട് തുറന്നയുദ്ധം പ്രഖ്യാപിച്ച മാസ്റ്റർ ദാ ബ്രിട്ടന്റെ പേടിസ്വപ്നമായി മാറി. ജയിൽ മോചിതനായ ശേഷം, 1930 ഏപ്രിൽ 18 -ന് ചിറ്റഗോംഗ് ആയുധശാലയിൽ നിന്ന് പൊലീസിന്റെയും സഹായസേനയുടെയും ആയുധശേഖരം ഒരുകൂട്ടം വിപ്ലവകാരികളുമായി ചേർന്ന് സെൻ കൊള്ളയടിച്ചു. ആയുധശാലയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുന്നതിലും നഗരത്തിലെ ആശയവിനിമയ സംവിധാനം നശിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അതുവഴി ചിറ്റഗോങ്ങിനെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ അവർ ലക്ഷ്യമിട്ടു. എന്നാൽ സംഘത്തിന് ആയുധങ്ങൾ കൊള്ളയടിക്കാൻ കഴിഞ്ഞെങ്കിലും, വെടിമരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി ചിറ്റഗോംഗ് ബ്രാഞ്ചിന്റെ പേരിൽ നടത്തിയ ആ റെയ്‍ഡില്‍ അറുപത്തിയഞ്ചുപേർ ഉൾപ്പെട്ടിരുന്നു. എല്ലാ വിപ്ലവ ഗ്രൂപ്പുകളും പൊലീസ് ആയുധശാലയ്ക്ക് പുറത്ത് തടിച്ചുകൂടി. അവിടെ വെളുത്ത ഖാദി ധോത്തിയും നീളൻ കോട്ടും ഗാന്ധി തൊപ്പിയും ധരിച്ച സൂര്യ സെൻ കെട്ടിടത്തിന് വെളിയിൽ ദേശീയ പതാക ഉയർത്തി. ‘വന്ദേ മാതരം’, ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

വെടിമരുന്ന് ഇല്ലാതെ, ബ്രിട്ടീഷുകാരുമായി ഒരു തുറന്ന യുദ്ധത്തിൽ ഏർപ്പെടുന്നത് ബുദ്ധിയല്ല എന്നവർക്ക് തോന്നി. എന്നിരുന്നാലും, ഏപ്രിൽ 22 -ന് ആയിരക്കണക്കിന് ബ്രിട്ടീഷ് സൈനികർ ജലാലാബാദ് കുന്നിൽ വച്ച് അവരെ വളഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ 12 വിപ്ലവകാരികളും 80 ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തോൽക്കുമെന്ന് ഉറപ്പായ, സെനും കൂട്ടരും അയൽഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ടു. പിന്നീട് യുദ്ധം ഗറില്ലാ മാതൃകയിലേക്ക് മാറി. സൂര്യ സെന്നിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി ബ്രിട്ടീഷ് ഭരണകൂടം ഗ്രാമീണർക്ക് പലതരം പ്രലോഭനങ്ങൾ നൽകി. പക്ഷെ ഫലമുണ്ടായില്ല. എന്നാൽ ഒടുവിൽ ബ്രിട്ടീഷുകാർ അവരുടെ ഉദ്യമത്തിൽ വിജയിച്ചു. കൂട്ടാളിയായ നേത്ര സെൻ അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. തന്റെ വീട്ടിൽ സെൻ ഒളിച്ചിരിക്കുകയാണെന്ന് നേത്ര ബ്രിട്ടീഷുകാരെ അറിയിച്ചു. അങ്ങനെ 1933 ഫെബ്രുവരി 16 -ന് അവർ സെന്നിനെ അറസ്റ്റ് ചെയ്തു. ഒറ്റികൊടുത്തതിന് നേത്രയ്ക്ക് ബ്രിട്ടീഷ് സർക്കാർ ഒരു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് വാങ്ങുന്നതിന് മുമ്പ് സെനിന്റെ കൂട്ടത്തിലെ ഒരു വിപ്ലവകാരി നേത്രയുടെ തല അറുത്തു മാറ്റുകയായിരുന്നു.പിന്നീടങ്ങോട്ട് ഒരു മനുഷ്യനും സഹിക്കാൻ കഴിയാത്ത കൊടുംപീഡനങ്ങളാണ് അദ്ദേഹം അനുഭവിച്ചത്. നാടിനു വേണ്ടി സ്വജീവിതം ബലിയർപ്പിച്ചിട്ടും ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ അരികിലേക്ക് ഒതുക്കപ്പെട്ടത് ഈ ധീരബലിദാനിയോട് സ്വതന്ത്ര ഇന്ത്യ കാട്ടിയ ക്രൂരതയായിരുന്നു. കോൺഗ്രെസ്സുകാരനായിട്ടും സൂര്യ സെൻ എന്ന ധീരബലിദാനിയുടെ ചരിത്രം തമസ്ക്കരിക്കപ്പെടുകയായിരുന്നു.

Related Articles

Latest Articles