ദില്ലി : ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കി ബിജെപിയുടെ നിർണ്ണായക നീക്കം. ഇതിന്റെ ഭാഗമായി അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സംസ്ഥാന, ദേശീയ ഭാരവാഹികൾ പാർട്ടിയുടെ കോർ കമ്മിറ്റിയിൽ അംഗങ്ങളാകുന്നതാണ് പതിവ്. എന്നാൽ മുൻ കേന്ദ്രമന്ത്രി കൂടിയായ അൽഫോൺസ് കണ്ണന്താനം നിലവിൽ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ പാർട്ടിയുടെ ഭാരവാഹിത്വം വഹിക്കുന്നില്ല. എങ്കിലും ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ. നിലവിൽ എറണാകുളത്ത് നടക്കുന്ന കോർ കമ്മിറ്റിയിൽ അൽഫോൺസ് കണ്ണന്താനം പങ്കെടുക്കുന്നുണ്ട്..പാർട്ടി വ്യവസ്ഥയനുസരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശകസമിതിയെന്ന നിലയിലാണ് കോർ കമ്മിറ്റി പ്രവർത്തിക്കുന്നത്. വിവിധ വിഷയങ്ങളിലും പ്രശ്നങ്ങളിലും പാർട്ടി ഏതു നിലപാട് സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത് കോറിന്റെ ചുമതലയാണ്.
ഇക്കഴിഞ്ഞ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അൽഫോൺസ് കണ്ണന്താനത്തിന് പാർട്ടി നിർണായക റോൾ നൽകിയിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ ബിജെപിയോടു ചേർത്തു നിർത്തുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ ബിജെപി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
കേരളത്തിന്റെ ചുതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് എന്നിവരും സംസ്ഥാന ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർ.

